ചൈനക്കാര്‍ക്ക് നിരോധനമേര്‍പ്പെടുത്തി ഒസാക്കയിലെ റെസ്റ്റോറന്റ്. ജപ്പാനിലെ സ്ട്രീറ്റ് ഫുഡായ യാക്കിട്ടോരി വില്‍ക്കുന്ന ഹയാഷിന്‍ എന്ന പേരിലുള്ള റെസ്റ്റോറന്റിന്റെ വാതിലില്‍ ചൈനക്കാര്‍ക്ക് പ്രവേശനമില്ലെന്ന മുന്നറിയിപ്പ് ഒട്ടിച്ചത് വ്യാപകമായ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്.
‘ചൈനീസ് ഉപഭോക്താക്കളില്‍ ഒട്ടേറെപ്പേര്‍ പരുക്കന്മാരാണ്. പരുക്കന്‍പെരുമാറ്റമുള്ള ചൈനക്കാര്‍ക്ക് സ്ഥാപനത്തിലേക്ക് പ്രവേശനമില്ല’ എന്നെഴുതിയ കുറിപ്പാണ് റസ്റ്റോറന്റിന്റെ വാതിലില്‍ ഒട്ടിച്ചത്. ഈ വിലക്കിന് പിന്നിലെ കാരണമെന്താണെന്ന് കണ്ടെത്താനായിട്ടില്ല. ഈ സംഭവം ചൈനീസ്, ജാപ്പനീസ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണെന്ന് സൗത്ത് ചൈനാ മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ജപ്പാനിലെ ദേശീയവാദികള്‍ റെസ്റ്റോറന്റിന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ചൈനീസ് സോഷ്യല്‍മീഡിയയില്‍ ഈ വിവേചനത്തിനെതിരെ നിരാശയും വിദ്വേഷവുമുയരുകയാണ്. പരുക്കരായ ഉപഭോക്താക്കാളേക്കാള്‍ മോശം പെരുമാറ്റമാണ് ഇത്തരത്തില്‍ വിലക്കേര്‍പ്പെടുത്തിയ റസ്റ്റോറന്റിന്റേതെന്നും ദേശസ്‌നേഹത്തിന്റെ പേരില്‍ ഇത്തരത്തില്‍ വാദമുയര്‍ത്തി കസ്റ്റമേഴ്‌സിനെ ആകര്‍ഷിക്കുന്നത് മോശപ്പെട്ടകാര്യമാണെന്നും തുടങ്ങി നിരവധി പ്രതികരണങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നത്.
ചൈനയിലേയും ജപ്പാനിലേയും റസ്റ്റോറന്റുകളില്‍നിന്ന് ഇത്തരത്തില്‍ വിലക്കിന്റെ വാര്‍ത്ത പുറത്തുവരുന്നത് ഇതാദ്യമായല്ല. 2020-ല്‍ കൊറോണ പൊട്ടിപുറപ്പെട്ട സമയത്ത് ചൈനയിലെ ഷെന്യാങില്‍ അമേരിക്കയിലും ‘ജപ്പാനിലും കൊറോണ വ്യാപിച്ചെ’ന്ന് പറഞ്ഞുകൊണ്ട് ആളുകള്‍ ബാനറുയര്‍ത്തിയിരുന്നു.
‘കൊറോണ വൈറസ് വന്ന യുഎസിന് അഭിനന്ദനങ്ങള്‍. ജപ്പാനില്‍ എന്നെന്നും പകര്‍ച്ചവ്യാധി നിലനില്‍ക്കട്ടെ’, എന്ന് കുറിച്ചുകൊണ്ടായിരുന്നു ബാനര്‍ പുറത്തുവന്നത്. ഇത് വലിയ വിവാദങ്ങള്‍ക്ക് കാരണമായി. തുടര്‍ന്ന് കുറ്റകരമായ ബാനര്‍ തൂക്കിയതിന് റസ്റ്ററന്റ് മാനേജരെ സ്ഥാപനത്തില്‍നിന്ന് പുറത്താക്കിയിരുന്നു.
2023-ലാകട്ടെ, ടോക്കിയോയിലെ ചൈനീസ് റസ്‌റ്റോറന്റില്‍ ചൈനക്കാരെ വിലക്കിയിരുന്നു. ‘ചൈനാ വൈറസിനെ’ചെറുക്കാനായാണ് അവരെ വിലക്കുന്നതെന്നായിരുന്നു ന്യായം. ടോക്കിയോയിലെ മറ്റൊരു റസ്‌റ്റോറന്റ് ചൈനയില്‍നിന്നും ഉത്തരകൊറിയയില്‍നിന്നുമുള്ളവരെ വിലക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടത് കഴിഞ്ഞ ജൂലൈയിലാണ്.
ചൈനയും ജപ്പാനും തമ്മിലുള്ള പ്രദേശിക തര്‍ക്കങ്ങളും രണ്ടാം ലോകമഹായുദ്ധത്തെ തുടര്‍ന്നുള്ള പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള പ്രശ്‌നങ്ങളുടേയും ബാക്കിപത്രമാണ് ഇരുരാജ്യങ്ങളിലേയും ഭക്ഷണശാലകളില്‍ തുടരുന്ന വിലക്കുകള്‍.
കഴിഞ്ഞവര്‍ഷം 36.9 മില്യണ്‍ വിദേശികളാണ് ജപ്പാന്‍ സന്ദര്‍ശിക്കാന്‍ രാജ്യത്തെത്തിയത്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 47.1 % കൂടുതലാണ്. സൗത്ത് കൊറിയയില്‍നിന്നുള്ളവരാണ് ഇതിലേറ്റവും കൂടുതല്‍, 23.8%. 18.9 പേര്‍ ചൈനക്കാരാണെന്നാണ് സൗത്ത് ചൈനാ മോണിങ് പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ജപ്പാനിലെ നിയമമനുസരിച്ച് ജപ്പാന്‍കാരെ മാത്രം പ്രവേശിപ്പിക്കുന്ന റസ്റ്റോറന്റുകളുടെ നടത്തിപ്പിന് അനുമതിയുണ്ട്. ഇത് ഭാഷാപരമായ കാരണങ്ങള്‍കൊണ്ടുമാത്രമാണ്. എന്നാല്‍ ദേശത്തിന്റേയോ വംശത്തിന്റേയോ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കുന്നത് ജപ്പാനില്‍ ഭരണഘടനാ വിരുദ്ധമാണ്.
