മട്ടാഞ്ചേരി: ഷമീർ ഒരു സത്കാരമൊരുക്കാനുള്ള ഓട്ടത്തിലാണ്. കൊച്ചിയിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ പെൺകുട്ടിയുടെ കല്യാണത്തിനുള്ള ഭക്ഷണം വിളമ്പണം. 300 പേർക്കാണ് സത്കാരം നൽകേണ്ടത്. അതിനുള്ള സാധനങ്ങൾ ഒരുക്കണം. ഈ പെൺകുട്ടി ഷമീറിന്റെ ബന്ധുവോ, സുഹൃത്തോ, അയൽക്കാരിയോ ആരുമല്ല. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബമാണെന്നുമാത്രം ഷമീറിന് അറിയാം. ആവശ്യമുള്ളത്ര ഭക്ഷണം ഷമീറും സുഹൃത്തുക്കളും ചേർന്ന് ഒരുക്കും. അത് കല്യാണവീട്ടിലോ, കല്യാണം നടക്കുന്ന ഹാളിലോ എത്തിക്കും. ഉടനെ ഇവർ മടങ്ങും.
നാലുവർഷമായി നിർധന കുടുംബങ്ങളിലെ വിവാഹങ്ങൾക്ക് ഭക്ഷണം സൗജന്യമായി എത്തിച്ചു നൽകുകയാണ് ഷമീർ വളവത്തും സംഘവും. ‘‘ഇത് 295-ാമത്തെ കല്യാണമാണ്. വിവാഹം നടത്തുന്ന വീട്ടുകാരെ ഒരു കാര്യവും അറിയിക്കില്ല. അവർ പറയുന്ന സ്ഥലത്ത് ഭക്ഷണം എത്തിച്ചുകൊടുക്കും. എല്ലാം സൗജന്യം. ഒരു പൈസ പോലും അവരോട് വാങ്ങില്ല…’’ ഷമീർ പറയുന്നു.
ഒരു ചെറിയ വിവാഹ സത്കാരം നടത്താൻതന്നെ ആളുകൾ നെട്ടോട്ടമോടുന്ന കാലത്താണ് ഷമീർ ഇത്രയധികം വിവാഹ സത്കാരങ്ങൾ അനായാസം ഒരുക്കിയത്. കോവിഡ് കാലത്ത് നാട്ടിൽ ഭക്ഷണം കിട്ടാതായപ്പോൾ, ഷമീറും കൂട്ടരും ചേർന്ന് ഒരു അടുക്കള തുടങ്ങി. നൂറുപേർക്ക് ഭക്ഷണം നൽകാനായിരുന്നു പദ്ധതി. ഓരോ ദിവസവും ആവശ്യക്കാർ കൂടിവന്നു. ഒടുവിൽ ദിവസം 3000 പേർക്കുവരെ ഭക്ഷണം എത്തിക്കേണ്ട സ്ഥിതിയായി. എന്നിട്ടും ഷമീറും കൂട്ടരും പിൻവാങ്ങിയില്ല.
ആദ്യഘട്ടത്തിൽ പാചകക്കാരെ വെച്ചാണ് ഭക്ഷണമൊരുക്കിയിരുന്നത്. അടുക്കള പൂട്ടിയില്ല. കോവിഡ് കാലം മാറിയപ്പോഴേക്കും ഷമീറും കൂട്ടുകാരും നല്ല പാചകക്കാരായി. ഓട്ടത്തിനിടയിൽ ഷമീറും കൂട്ടരും പാചകം പഠിക്കുകയായിരുന്നു. ഇപ്പോൾ അഞ്ഞൂറുപേർക്കുവരെയുള്ള സത്കാരം ഇവർ തന്നെ ഒരുക്കുമത്രെ. കോവിഡ് അവസാനിച്ച സമയം. മട്ടാഞ്ചേരിയിൽ ഒരു സാധു പെൺകുട്ടിക്ക് വിവാഹമായി. സഹായിക്കാനാരുമില്ല. നൂറു പേർക്കെങ്കിലും ഭക്ഷണം നൽകണമെന്ന് പെൺകുട്ടിയുടെ അമ്മയ്ക്ക് മോഹം. ഷമീർ വിവരമറിഞ്ഞു. എത്രപേർക്ക് വേണമെങ്കിലും ഭക്ഷണം നൽകാമെന്നായി അദ്ദേഹം. ഭക്ഷണം തയ്യാറാക്കി. അതിഥികൾ വരുന്നതിനു മുൻപേ തന്നെ ഷമീറും കൂട്ടുരും ആ വീട്ടിലെത്തി. ഭക്ഷണം അവരെ ഏൽപ്പിച്ച് മടങ്ങിപ്പോയി. ‘‘ഭക്ഷണം കൊടുത്താൽ മാത്രം പോരാ, അത് ഞങ്ങൾ സൗജന്യമായി കൊടുത്തതാണെന്ന് പുറമേയുള്ളവർ അറിയരുത്. പാവങ്ങളുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്തരുത്. അത് നിർബന്ധമാണ്. അതുകൊണ്ട് ഭക്ഷണം നൽകിയത് ആർക്കാണെന്ന് ഞങ്ങൾ പുറത്തുപറയില്ല. അവിടെ ഞങ്ങളുടെ സാന്നിധ്യവുമുണ്ടാകില്ല…’’ ഇതാണ് ഷമീറിന്റെ നിലപാട്.
മഹാത്മാ സ്നേഹക്കൂട്ടായ്മ എന്ന പേരിൽ ഒരു സംഘടന രൂപവത്കരിച്ച് അതിന്റെ പേരിലാണ് ഇപ്പോൾ ഭക്ഷണം എത്തിക്കുന്നത്. ഷമീറാണ് അതിന്റെ ചെയർമാൻ. റഫീക്ക് ഉസ്മാൻ സേട്ട് (സെക്രട്ടറി), അസീസ് ഇസാക്ക് സേട്ട് (ട്രഷറർ) എന്നിവരും നേതൃത്വത്തിലുണ്ട്. ഈ സംഘത്തിൽ 16 പേരുണ്ട്. ഭക്ഷണമൊരുക്കുന്നതിനുള്ള വലിയ പാത്രങ്ങളും ഉപകരണങ്ങളുമൊക്കെ ഇവർ സ്വന്തമാക്കി. മട്ടാഞ്ചേരിയിലെ ഷാദിമഹൽ ഹാളിലാണ് പലപ്പോഴും ഭക്ഷണം തയ്യാറാക്കുന്നത്. ഈ ഹാളും ഇവർക്ക് സൗജന്യമായാണ് നൽകുന്നത്. ചില ഞായറാഴ്ചകളിൽ രണ്ടും മൂന്നും വിവാഹങ്ങൾക്ക് സത്കാരമൊരുക്കേണ്ടി വന്നിട്ടുണ്ടെന്ന് ഷമീർ പറയുന്നു.
‘‘വിവാഹം ആർഭാടമായി നടത്താൻ ശ്രമിച്ചാൽ ഞങ്ങൾ പിന്മാറും. മക്കളുടെ കല്യാണത്തിന് കുറച്ചു പേർക്ക് ഭക്ഷണം നൽകണമെന്നത് ന്യായമായ ആവശ്യമാണ്. അതിഥികളുടെ എണ്ണം കുറയ്ക്കണം. ആർഭാടം ഒഴിവാക്കാനാണത്. ബാക്കി കാര്യങ്ങൾ ഞങ്ങൾ കൈകാര്യം ചെയ്യും’’ – ഷമീർ പറയുന്നു. കൊച്ചിയിലെ കച്ചവടക്കാരടങ്ങുന്ന സുഹൃദ് വലയമാണ് ഇവർക്ക് ഭക്ഷണമൊരുക്കാനുള്ള സഹായങ്ങൾ നൽകുന്നത്. 300 പേരുള്ള ഒരു കൂട്ടായ്മയുണ്ട്. ഒരു അടിയന്തരം വരുമ്പോൾ, വിവരം ഈ ഗ്രൂപ്പിനെ അറിയിക്കും. എല്ലാവരും കുറച്ച് പണം ഇടും. അതുതന്നെ ധാരാളം. ആവശ്യമായി വന്നാൽ വിവാഹ വീട്ടിൽ പെൺകുട്ടിക്കുള്ള ഉടുപ്പും ഇവർ നൽകാറുണ്ട്.
കുടുംബങ്ങളെ കുറിച്ച് നന്നായി അന്വേഷിച്ച ശേഷം, അർഹരെ കണ്ടെത്തിയാണ് ഇപ്പോൾ സഹായം നൽകുന്നത്. ഇതൊക്കെ പണിയാണ്. തിരക്കൊഴിഞ്ഞിട്ട് ഷമീറിന് നേരമില്ല.
